04 March, 2011

നീതിയാത്ര: വൈക്കത്ത് സ്വീകരണം 7ന്


വൈക്കം: കേരള പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ക്യാപ്റ്റനും കണ്‍വീനര്‍ സി.കെ.ജാനു വൈസ് ക്യാപ്റ്റനായും നടത്തുന്ന നീതിയാത്രയ്ക്ക് മാര്‍ച്ച് ഏഴിന് വൈക്കത്ത് സ്വീകരണം നല്‍കാന്‍ കെ.പി.എം.എസ്.  വൈക്കം യൂണിയന്‍ കമ്മിറ്റി തീരുമാനിച്ചു.

പരിപാടിയുടെ നടത്തിപ്പിന് രാജപ്പന്‍ പുതുക്കരി (ചെയര്‍), പി.പി.ശിവാനന്ദന്‍ (കണ്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘത്തിനും രൂപം നല്‍കി.

രാജപ്പന്‍ പുതുക്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിയന്‍ കമ്മിറ്റിയോഗം ജില്ലാ സെക്രട്ടറി എന്‍.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ജിജി പുന്നപ്പൊഴി, കെ.ആര്‍.സുശീലന്‍, എ.കെ.സതീശന്‍, കെ.കെ.ചന്ദ്രന്‍, ഉഷറജി, മുരളി വരിക്കാംകുന്ന്, ശ്രീദേവി അനിരുദ്ധന്‍, പി.ശിവാനന്ദന്‍, കെ.കെ.കൃഷ്ണകുമാര്‍, സാബുജി, പി.ആര്‍.രാജേഷ്,അമ്മിണി രാഘവന്‍, കനകരമണന്‍ എന്നിവര്‍ പ്രസംഗിച്ചു.

28 February, 2011

പറവൂര്‍ യൂണിയന്‍ ഇറക്കിയ നോട്ടീസ് 

എറണാകുളം ജില്ലയിലെ പറവൂരില്‍ ഉയര്‍ന്ന പ്രചരണ ബോര്‍ഡ്‌ 

27 February, 2011

നീതിയാത്ര അംഗങ്ങള്‍ ശ്രീനാരായണ ആശ്രമം സന്ദര്‍ശിച്ചു



Mathrubhoomi | 25 Feb 2011

പയ്യന്നൂര്‍:കേരള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന നീതിയാത്രയിലെ അംഗങ്ങള്‍ പയ്യന്നൂര്‍ ശ്രീനാരായണ ആശ്രമം സന്ദര്‍ശിച്ചു. ഭൂമിക്കും തൊഴിലിനും വിദ്യയ്ക്കും വേണ്ടിയാണ് സമരസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന്റെയും ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനുവിന്റെയും നേതൃത്വത്തില്‍ ജാഥ നടത്തുന്നത്. ഇവരും കെ.ആര്‍.കേളപ്പന്‍, പി.കെ.രാജന്‍, ഇ.പി.കുമാരദാസ്, എ.സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശ്രമം സന്ദര്‍ശിച്ചത്. ജാഥാംഗങ്ങള്‍ സ്വാമി ആനന്ദ തീര്‍ഥരുടെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിമാവും, വിദ്യാലയവും സന്ദര്‍ശിച്ചു.

32 സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ളതാണ് ജാഥ. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. അന്ന് 10 ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും- സി.കെ.ജാനു പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ നിലപാടാണ് ഞങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. അത് പുനഃ പരിശോധിക്കേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു സമ്മര്‍ദ്ദഗ്രൂപ്പായി നിലകൊള്ളും. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല. പുന്നല ശ്രീകുമാര്‍ പറഞ്ഞു.

ആറളം ഫാമിലെ പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കണം: പുന്നല ശ്രീകുമാര്‍, സി.കെ. ജാനു

മംഗളം | 27 ഫെബ്രുവരി 2011
കണ്ണൂര്‍:  ആറളം ഫാമിലെ ആദിവാസി പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പട്ടിക ജാതി- പട്ടിക വര്‍ഗ സംയുക്‌ത സമിതി നേതാക്കളായ പുന്നല ശ്രീകുമാര്‍, സി.കെ. ജാനു എന്നിവര്‍ ആവശ്യപ്പെട്ടു. രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുക, ആദിവാസി കരാര്‍ നടപ്പാക്കുക, എയ്‌ഡഡ്‌ മേഖലയിലെ നിയമനങ്ങള്‍ പി.എസ്‌.സിക്ക്‌ വിടുക, പട്ടിക വിഭാഗങ്ങളുടെ കടങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കാസര്‍കോട്‌ നിന്നാരംഭിച്ച നീതിയാത്രയുടെ ഭാഗമായാണ്‌ സംയുക്‌ത സമിതി നേതാക്കള്‍ ജില്ലയിലെത്തിയത്‌. പട്ടിക വര്‍ഗ പുനരധിവാസ ഫണ്ട്‌ വകയിരുത്തി വിലക്ക്‌ വാങ്ങിയ ആറളം ഫാമില്‍ നിന്ന്‌ 3500 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക്‌ കൈമാറിയ നടപടി കാരണമാണ്‌ കണ്ണൂര്‍ ജില്ലയിലെ ആദിവാസികളുടെ പുനരധിവാസഗ അവസാനിപ്പിക്കേണ്ടി വന്നതെന്ന്‌ നേതാക്കള്‍ പറഞ്ഞു. ഇതേ കാരണം കൊണ്ട്‌ ആറളം ഫാമില്‍ 2005 മുതല്‍ താമസിക്കുന്ന 200 ഓളം ആദിവാസികള്‍ കുടിയിറക്ക്‌ ഭീഷണി നേരിടുകയാണ്‌. 5000 ലേറെ ആദിവാസികള്‍ ഭൂമിക്കായി അപേക്ഷ നല്‍കി ജില്ലയില്‍ കാത്തിരിക്കുന്നുണ്ട്‌. സ്വകാര്യ കമ്പനിക്ക്‌ ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ്‌ കണ്ണൂര്‍, വയനാട്‌ ജില്ലയില്‍ ഭൂരഹിതരില്ലെന്ന്‌ വരുത്തി തീര്‍ക്കാന്‍ പുറത്തിറക്കിയ ഉത്തരവ്‌. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്‌ പ്രകാരം ഒരു സെന്റ്‌ പോലും ഭൂമിയില്ലാത്തവര്‍ക്ക്‌ മാത്രം ഇനി ഭുമി നല്‍കിയാല്‍ മതിയെന്നും ശ്രീകുമാറും സി.കെ.ജാനുവും പറഞ്ഞു. ഈ ഉത്തരവ്‌ ഭൂരഹിത ആദിവാസികള്‍ക്ക്‌ കൃഷി ഭൂമി നിഷേധിക്കാനുള്ളതാണ്‌. ഇനിമേല്‍ ഭവന നിര്‍മാണത്തിന്‌ പഞ്ചായത്തുകള്‍ നല്‍കുന്ന 3 സെന്റും 5 സെന്റും പദ്ധതി മാത്രം ആദിവാസി- ദളിത്‌ വിഭാഗങ്ങള്‍ക്ക്‌ മതി എന്നാണ്‌ സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്‌തമാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ടാറ്റ- ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാരും കൈവശം വെക്കുന്ന ലക്ഷകണക്കിന്‌ ഏക്കര്‍ കൃഷി ഭൂമിയുള്ളപ്പോള്‍ ഭൂമി ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നല്‍കി ഭൂപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇടത്‌- വലത്‌ മുന്നണികള്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദലിത്‌- ആദിവാസി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ അനുകമ്പയോടെ സമീപിക്കുന്ന മുന്നണികളോട്‌ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ സംയുക്‌ത സമിതി അനുകൂല നിലപാട്‌ സ്വീകരിക്കൂ എന്നും നേതാക്കള്‍ പറഞ്ഞു. ഭൂപരിഷ്‌കരണ സമിതി എം. ഗീതാനന്ദന്‍, കെ. ആര്‍. കേളപ്പന്‍, പി.കെ. രാജന്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

25 February, 2011

അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും തൊഴിലും ഉറപ്പാക്കണം-സി.കെ. ജാനു

മാധ്യമം 
24 ഫെബ്രുവരി 2011, 11 pm 

രാജപുരം: സംഘടിത വിഭാഗങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും വിദ്യയും തൊഴിലും ഉറപ്പുവരുത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനു ആവശ്യപ്പെട്ടു.

കേരള പട്ടികജാതി-വര്‍ഗ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദിവാസി ദലിത് നീതിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ടാറ്റ, ഹാരിസണ്‍, പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ തുടങ്ങിയ സ്വകാര്യ-പൊതുമേഖലാ കുത്തകകള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം. ഇവിടങ്ങളില്‍ തദ്ദേശവാസികളുടെ സഹായത്തോടെ കാര്‍ഷികാധിഷ്ഠിത വ്യവസായം ആരംഭിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന യു.ജി.സി ഉത്തരവ്  സംഘടിത വിഭാഗങ്ങളുടെ വിമര്‍ശം ഭയന്ന് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതോടെ നിരവധി പാവങ്ങളുടെ തൊഴിലവസരം നിഷേധിക്കപ്പെട്ടു. പട്ടികവിഭാഗങ്ങള്‍ക്കെതിരായ ജപ്തിനടപടി നിര്‍ത്തിവെക്കണമെന്നും ജാനു പറഞ്ഞു. ജാഥാലീഡര്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാറിന് സി.കെ. ജാനു പതാക കൈമാറി.

ഉദ്ഘാടന സമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ കെ.ആര്‍. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. ഗീതാനന്ദന്‍, പി.കെ. രാജന്‍, ഇ.പി. കുമാരദാസ്, തെക്കന്‍ സുനില്‍കുമാര്‍, കെ.കെ. ജയന്തന്‍, പാല്‍വളപ്പില്‍ മോഹന്‍, എ. സനീഷ് കുമാര്‍, സി.സി. ബാബു, സി.എ. പുരുഷോത്തമന്‍, വൈക്കം വിനോദ്, എന്‍. ബിജു, അനില്‍കുമാര്‍, പി. നാരായണന്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ച് 14ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 10 ലക്ഷം പേരുടെ പ്രകടനത്തോടും സംഗമത്തോടും കൂടി നീതിയാത്ര സമാപിക്കും.  യാത്രയോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക കൂട്ടായ്മകള്‍, ഫെബ്രുവരി 24ന് കണ്ണൂര്‍ ആറളത്തും 25ന് സുല്‍ത്താന്‍ ബത്തേരിയിലും 26ന് അട്ടപ്പാടിയിലും ആദിവാസി സംഗമങ്ങള്‍ എന്നിവ നടക്കും

നീതിയാത്രയ്ക്ക് സ്വീകരണം നല്‍കി

മാതൃഭൂമി | 25 ഫെബ്രുവരി, 2011
കണ്ണൂര്‍: തിരഞ്ഞെടുപ്പുകളില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പകരം ചര്‍ച്ചചെയ്യുന്നത് രാഷ്ട്രീയ വിവാദങ്ങളാണെന്ന് പുലയര്‍ മഹാസഭാ ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു.

എസ്.സി/ എസ്.ടി. സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കാസര്‍കോട്ടുനിന്ന് തുടങ്ങിയ ആദിവാസി-ദളിത് നീതിയാത്രയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മദനിയായിരുന്നു പ്രധാന വിഷയമെങ്കില്‍ ഇപ്പോള്‍ വിവിധ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. എയ്ഡഡ് മേഖലയിലുള്ള അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തന്‍േറടം മന്ത്രി എം.എ.ബേബി കാണിക്കണമെന്നും ശ്രീകുമാര്‍ പറഞ്ഞു.

ആദിജന മഹാസഭ കണ്‍വീനര്‍ ഇ.പി.കുമാരദാസ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ സി.കെ.ജാനു, കെ.ആര്‍.കേളപ്പന്‍, കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.രാജന്‍, കെ.കെ.ജയന്തന്‍, സനീഷ്‌കുമാര്‍, കേരള സ്റ്റേറ്റ് പട്ടികജന സമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ എം.ഗീതാനന്ദന്‍ സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച വയനാട്ടില്‍ പ്രവേശിക്കും. നീതിയാത്ര മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും.


23 February, 2011

Neethiyathra Advertisement

പുനലൂര്‍, കൊല്ലം ഭാഗങ്ങളില്‍ ഉയര്‍ന്ന പ്രചരണ ബോര്‍ഡുകള്‍