07 January, 2012

05 January, 2012

മഹാത്മാ അയ്യങ്കാളി

19 നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിന്ന് തുടങ്ങി 20 ആം
നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ അവസാനിക്കുന്ന ഒരു നൂറ്റാണ്ടു
കാലം മാനവചരിത്രത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാണ് .
ലോകത്തെ മാറ്റിമറിച്ച സുപ്രധാന സംഭവങ്ങള്‍‍ക്ക് വഴിവെച്ച ഈ
കാലഘട്ടത്തിലൂടെയാണ് മഹാനായ അയ്യങ്കാളി (1863-1941) നടന്നുനീങ്ങിയത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ഛസ്ഥായിയിലായിരുന്ന 19 -ആം
നൂറ്റാണ്ടിന്റെ അവസാനവും 20-ആം നൂറ്റാണ്ടിന്റെ ആരംഭവും കേരളത്തെ
സവര്‍ണ്ണ ജന്മിത്വം ഭ്രാന്താലയമാക്കി മാറ്റിയിരുന്നു.
ഇന്ത്യയിലെ മറ്റെല്ലാപ്രദേശങ്ങളെയുംകാള്‍ ജാതിവ്യവസ്ഥയും
ജന്മിമേധാവിത്വവും അതികഠിനമായിരുന്ന കേരളത്തെ അതില്‍നീന്ന്
കൈപിടിച്ചുയര്‍ത്തുന്നതില്‍ അദ്വിതീയമായ പങ്കുവഹിച്ച നവോത്ഥാന
സമരനായകനായിരുന്നു അയ്യങ്കാളി. നൂറ്റാ‍ണ്ടുകളായി എല്ലാ
മനുഷ്യാവകാശങ്ങളും നിഷേധിക്കപെട്ട് മൃഗപ്രായരായി ജീവിച്ച കേരളത്തിലെ
അധ:സ്ഥിത- ദളിത് ജനതയുടെ മോചനത്തിനും മുന്നോട്ടുപോക്കിനും വേണ്ടി
വിട്ടുവീഴ്ച്ചയില്ലാതെ ധീരതയോടെ പോരാടിയ നവോത്ഥാനനേതാവും
സമൂഹ്യപരിഷ്കര്‍ത്താവുമാണ് അദ്ദേഹം .
അധ:സ്ഥിത ജനതയുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും സംരക്ഷിക്കാനും
വേണ്ടി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പടപൊരുതുകയും , ആ
പ്രക്രിയയലൂടെ കേരളത്തിന്റെ സാമൂഹ്യഘടനയെ ഉഴുതുമറിക്കുകയും , അതുവഴി
കേരളചരിത്രത്തിലെ പുരോഗമനധാരയില്‍ നിര്‍ണ്ണായകമായ ഇടം കണ്ടെത്തുകയും
ചെയ്ത അയ്യങ്കാളിയെ , പക്ഷേ ചരിത്രരചനയിലെ സവര്‍ണ്ണാഭിമുഖ്യം
അവഗണിക്കുകയാ‍ണുണ്ടായതെന്നത് വസ്തുതയാണ് .
ജീവിതവും സമരവും
1863 ആഗസ്റ്റ് 28 നു വെങ്ങാനൂരില്‍ അയ്യങ്കാളി ജനിച്ചു . അടിമകളും
അയിത്തരുമായ ജനങ്ങളില്‍ ഒരാളായിരുന്നെങ്കിലും മറ്റു അടിമകള്‍ക്കില്ലാത്ത
അവകാശബോധവും തന്റേടവും അയ്യങ്കാളീക്കുണ്ടായിരുന്നു
പുലയനായി ജനിച്ചതിന്റെ പേരില്‍ അക്ഷരജ്ഞാനം നിഷേധിക്കപെട്ടിട്ടും
വളരെ ചെറുപ്രായത്തില്‍ തന്നെ തന്റെ ചുറ്റുമുള്ള സുഹൃത്തുക്കളെ
സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ സ്വതസിദ്ധവും
നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ക്കും വാസനകള്‍ക്കുമൊപ്പം അന്നത്തെ
ചരിത്രസാഹചര്യങ്ങളും അയ്യങ്കാളിയില്‍ സ്വാധീനം ചെലുത്തുകയുണ്ടായി.

അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍

സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍
വില്ലുവണ്ടിസമരം (1893)
പൊതു നിരത്തുകള്‍ സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്ന അക്കാലത്ത് അയ്യങ്കാളീ
നടത്തിയ ആദ്യത്തെ സമരം പൊതുവഴിയിലൂടെയുള്ള ദളിതരുടെ
സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു.
യാഥാസ്തിതികശക്തികളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് മാത്രമേ
സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ കഴിയൂ എന്ന് ബോദ്ധ്യപെട്ട അദ്ദേഹം
അന്ന് നിലവിലിരുന്ന സാമൂഹ്യവിലക്കുകളെ പരസ്യമായി വെല്ലുവിളിക്കാന്‍
തീരുമാനിച്ചതിന്റെ പരിണതിയായിരുന്നു, സുപ്രസിദ്ധമായ വില്ലുവണ്ടിസമരം .
1893-ലായിരുന്നു ഇത്.
എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് ഒരു വില്ലുവണ്ടി
വിലക്ക് വാങ്ങി സവര്‍ണ്ണര്‍ക്കു മാത്രം അനുവദിക്കപെട്ടിരുന്ന നിരത്തിലൂടെ
സഞ്ചരിക്കുകയും എതിര്‍ത്തവരെ കായികമായി ചെറുക്കുകയും ചെയ്തു .
അടിമകളും അധ:സ്ഥിതരുമായി ജനിച്ച ആളുകള്‍ക്ക് അന്ന് ചിന്തിക്കാന്‍
പോലുമാകുമായിരുന്നില്ല ഇത് . വഴി നടക്കുവാനുള്ള അവകാശമടക്കം അവസരസമത്വം
മേല്‍ജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി നേടേണ്ടതാണെന്നുമുള്ള
നിലപാടായിരുന്നു അദ്ദേഹത്തിന്റേത് .
1893 ല്‍ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം 1898
കാലത്ത് വളരെ സജീവമായി മുന്നോട്ട് വന്നു, ആ വര്‍ഷം ആറാലുമ്മൂട്,
ബാലരാമപുരം , ചാലിയത്തെരുവ്, കഴകൂട്ടം , കണിയാപുരം , തുടങ്ങിയ
സ്ഥലങ്ങളില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിതര്‍
പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുകയുണ്ടായി .
സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം സവര്‍ണ്ണഗുണ്ടകള്‍ എതിര്‍പ്പുമായി രംഗത്ത്
വരികയും അതു വമ്പിച്ച ലഹളകളിലേക്ക് നയിക്കുകയും ചെയ്തു.
സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുണ്ടായിരുന്ന
സവര്‍ണ്ണരില്‍നിന്നും ദളിതര്‍ക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടിവരിക
മാത്രമല്ല വന്‍‌തോതില്‍ ദളിത് കുടിലുകളും മാടങ്ങളും തകര്‍ക്കപെടുകയും
ചെയ്തു . സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളിയുടെ
നേതൃത്വത്തില്‍ നടന്ന ഏറ്റവും പ്രധാനപെട്ട സമരങ്ങളിലൊന്നു 1912
നെടുമങ്ങാട് ചന്തയില്‍ നടന്നതാണ് . ശ്രീമൂലം പ്രജാസഭ മെംബര്‍
ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നല്‍കിയത് .
അവകാശങ്ങള്‍ ആരും വിളിച്ചു തരികയില്ല അവ നേടിയെടുക്കണം എന്ന്
പ്രഖ്യാപനവുമായി സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ അവകാശമില്ലാതിരുന്ന
അയിത്ത ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി നെടുമങ്ങാട് ചന്തയിലേക്ക്
കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങള്‍ വങ്ങാനും ശ്രമിച്ചു. ഇതാകട്ടെ
വമ്പിച്ച ലഹളകളിലേക്ക് നയിച്ചു എന്നാല്‍ ഈ ലഹളയോടെ ദളിതര്‍ക്കു ചന്തയില്‍
പോയി സാധങ്ങള്‍ വാങ്ങാനുള്ള അവകാശം സ്ഥാപിക്കപെടുകയാണുണ്ടായത്

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള സമരം
അധ:സ്ഥിതര്‍ ജനനം കൊണ്ടുതന്നെ അക്ഷരജ്ഞാനം നിഷേധിക്കപെട്ടവരായിരുന്നു.
മറ്റു കാര്യങ്ങള്‍കൊപ്പം ഇതിനെ സംബന്ധിച്ചും അയ്യങ്കാളി ചെറുപ്പം മുതലേ
ഉത്ക്കണ്ഠാകുലനായിരുന്നു, സവര്‍ണ്ണര്‍ അവരുടെ കുട്ടികള്‍കൊപ്പം ദളിത്
കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു. വഴിനടക്കാനുള്ള
പോരാട്ടത്തോടൊപ്പം വിദ്യാഭ്യാസ അവകാശപോരാട്ടത്തിനും തയ്യാറാകാന്‍ ഇത്
മഹാനായ അയ്യാങ്കാളിയെ നിര്‍ബന്ധിതനാക്കി.
ഇതിന്റെ തുടക്കമെന്നോണം 1904 ല്‍ തന്നെ അദ്ദേഹം അധ:സ്ഥിത
കുട്ടികള്‍ക്കായി ഒരു കുടിപ്പള്ളീകൂടം സ്ഥാപിക്കുന്ന
പ്രക്രിയയിലേര്‍പ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 1905 -ല്‍
വെങ്ങാനൂരില്‍ അധ:സ്ഥിതര്‍ക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം
കെട്ടിയുണ്ടാക്കിയത് . എന്നാല്‍ കേരളത്തിലെ അധ:സ്ഥിതരുടെ ആദ്യത്തെ ഈ
വിദ്യാലയം അന്നു രാത്രി തന്നെ സവര്‍ണ്ണര്‍ തീവെച്ചു നശിപ്പിച്ചു. പക്ഷേ
തിരിച്ചടികളില്‍ പതറാത്ത അയ്യങ്കാളീയുടെ നേതൃത്വത്തില്‍ അത് വീണ്ടും
കെട്ടിപൊക്കി സ്ഥായിയായി നിലനിര്‍ത്തുകയാണുണ്ടായത് . എന്നാല്‍
ദളിതര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിക്കുന്നതില്‍ സവര്‍ണ്ണര്‍ക്കുള്ള
എതിര്‍പ്പ് രൂക്ഷമാവുകയും അതോടൊപ്പം അയ്യങ്കാളീയുടെ ഇടപെടല്‍
ശക്തമാവുകയും ആണുണ്ടായത്. ഇതിലേറ്റവും പ്രധാനപെട്ടത് സാധുജനപരിപാലന
സംഘത്തിലൂടെ സ്കൂള്‍പ്രവേശനത്തിനുവേണ്ടി അദ്ദേഹം നടത്തിയ സമരങ്ങളാണ്
.സവര്‍ണ്ണരുടെ അതിശക്തമായ എതിര്‍പ്പിനിടയിലും 1910 മാര്‍ച്ച് ഒന്നിന്
അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതര്‍ക്ക്
സ്കൂള്‍പ്രവേശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് അയ്യങ്കാളിയുടെ
ശ്രമഫലമായിട്ടായിരുന്നു.

സവര്‍ണ്ണരുടെ കുട്ടികള്‍കൊപ്പം അവര്‍ണ്ണരുടെ കുട്ടികളും ഇരുന്നു
പഠിക്കുന്നതിന് നിയമപരമായ പിന്‍ബലം നല്‍കിയ ഈ ഉത്തരവിനെ " കുതിരയേയും
പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതിനോട് " ഉപമിക്കുകയാണ്
സവര്‍ണ്ണാധിപത്യം കൈവിട്ടിട്ടില്ലാത്ത അന്നത്തെ പ്രമുഖ
പത്രപ്രവര്‍ത്തകര്‍ രാമകൃഷ്ണപിള്ള (സ്വദേശാഭിമാനി????) പോലും ചെയ്തത് .
സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും അവര്‍ണ്ണരെ വിദ്യാലയങ്ങളില്‍
പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണരും അവരുടെ ഉദ്യോഗസ്ഥ മേധാവികളും
തയ്യാറായില്ല. ഭരണാധികാരികളു;ടെ ഔദാര്യത്തിനപ്പുറം പോരാട്ടത്തിലൂടെ
തന്നെ ഇതും നേടിയെടുക്കണമെന്ന ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്
1914 -ല്‍ പഞ്ചമി യെന്ന എന്ന പെണ്‍കുട്ടിയെ , സവര്‍ണ്ണ
മേധാവികള്‍ക്കേതിരെ ബലപ്രയോഗം നടത്തി ഊരട്ടമ്പലം സ്കൂളില്‍ അദ്ദേഹം
കയറ്റി ഇരുത്തിയത്. ഇത് സവര്‍ണ്ണ ഗുണ്ടകളും അവര്‍ണ്ണരും തമ്മില്‍
സ്കൂള്‍ മുറ്റത്ത് വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും ചെയ്തു. അന്ന്
രാത്രി സവര്‍ണ്ണര്‍ ആ സ്കൂള്‍ തീവെക്കുകയും ചെയ്തു.
' കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിചെയ്യാന്‍
തയ്യാറല്ലെന്ന് '
അയ്യങ്കാളിയുടെ പരസ്യ പ്രഖ്യാപനത്തോടെ തിരുവിതാംകൂറില്‍ ഒരു വര്‍ഷകാലം
(1907-08 ) നീണ്ടുനിന്ന അധ:സ്ഥിതരുടെ കാര്‍ഷിക സമരം
ചരിത്രത്തിലാദ്യത്തേതാണ്.
ജന്മിമാരാകട്ടെ നായര്‍ പ്രമാണിമാരായ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും
പിന്തുണയോടെ ദളിതരെ മര്‍ദ്ദിക്കാനും ആരംഭിച്ചു . അടിയാന്മാരുടെ അധ്വാനം
കൊണ്ട് വീട്ടിലെ അറകളില്‍ ധാന്യം സംഭരിച്ചുവെച്ചിരുന്ന
സവര്‍ണ്ണജന്മികള്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍
അന്നന്നത്തെ അധ്വാനം കൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തിപോന്നിരുന്ന
മണ്ണിന്റെ മക്കളു'ടെ സ്ഥിതി ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും അവര്‍
അയ്യങ്കാളിയുടെ സമരനേതൃത്വത്തില്‍ ഉറച്ചുനിന്നു.
നിവൃത്തിയില്ലാതെ ചില നായര്‍ പ്രമാണിമാര്‍ കൃഷിപണിക്ക് തയ്യാറായി ഇതേപറ്റി ,
" ഒരു പുലയി ഒരു ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി ആറ് നായന്മാര്‍ ഒരു
ദിവസം കൊണ്ട് വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നുവെന്നും ചെളിയിലും
വെള്ളത്തിലും നിന്നതിനാല്‍ അവര്‍ക്ക് രോഗം പിടിപെട്ടുവെന്നും "
1916 -ല്‍ അയ്യങ്കാളിതന്നെ പറഞ്ഞതായി റിപ്പോര്‍ട്ട്
ചെയ്യപെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ കാലം നീണ്ടുനിന്ന ഈ സമരം
ഒടുവില്‍ തിരുവിതാംകൂര്‍ ദിവാന്‍ കൂടി പങ്കെടുത്ത് ഒരു ഒത്തു തീര്‍പ്പ്
ചര്‍ച്ചയ്യിലൂടെയാണ് ശമിച്ചത്.

സാധുജന പരിപാലനസംഘം
തന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭദശയില്‍ത്തന്നെ സംഘടനയുടെ പ്രാധാന്യം
തിരിച്ചറിഞ്ഞ അയ്യങ്കാളി 1907 -ല്‍ വെങ്ങാനൂരില്‍ വെച്ച് അധ:സഥിത
ജനതയുടെ സംഘടനയെന്ന നിലയില്‍ സാധുജനപരിപാലന സംഘത്തിന് രൂപം നല്‍കി.
രൂപീകരണ കാലം മുതല്‍ ‍വിദ്യാലയ പ്രവേശനത്തിനാണ് സംഘം ഊന്നല്‍ നല്‍കിയത്
. 1907 -ല്‍ സാധുജനപരിപാലന സംഘം സ്ഥാപിതമാവുമ്പോള്‍ വിദ്യാഭ്യാസ‍മുള്ള
ദളിതര്‍ തിരുവിതം കൂറില്‍ മിക്കവാറും ഇല്ല്ലായിരുന്നുവെന്ന് പറയാം
എന്നാല്‍ അയ്യങ്കാളിയുടെയും സഘത്തിന്റെ യും പ്രവര്‍ത്തനഫലമായി 10 വര്‍ഷം
കൊണ്ട് 17000 -ല്‍ പരം ദളിതര്‍ വിദ്യാഭ്യാസം നേടിയവരായി മാറി 1916 നും
1917 നും ഇടയില്‍ ദളിതരുടെ ഇടയില്‍ എഴുത്തും വായനയും അറിയാവുന്നവരുടെ
എണ്ണത്തില്‍ 62.9 % വര്‍ദ്ധനവാണ് ഉണ്ടായത് .
അയിത്തത്തിനെതിരായ പോരാട്ടത്തില്‍ , അറിവുമുള്ള ഒരു സമൂഹ്യവിഭാഗമായി
ദളിതരേ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ആശയപ്രചാരണത്തിനുള്ള പ്രാ‍ധാന്യം
മറ്റാരെകാളും തിരിച്ചറിഞ്ഞ ആളാണ് അയ്യങ്കാളി . അതിന്‍ പ്രകാരം 1913
ല്‍ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയില്‍ 'സാധുജനപരിപാലിനി'
എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. അന്നത്തെ ചരിത്ര സാഹചര്യങ്ങളുടെ
പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് മാത്രമല്ല ഇന്ത്യക്കാകെ
അഭിമാനിക്കാവുന്ന ഒരു മാതൃകയും മഹാനേട്ടവുമായി വേണം ഇതിനെ വിലയിരുത്താന്‍
.വാസ്തവത്തില്‍ സാധുജനപരിപാലന സംഘരൂപീകരണവും , സംഘടനാരംഗത്തും
ആശയരംഗത്തും അതു വഹിച്ച പങ്കുമാണ് അധ:സ്ഥിത ജനതയുടെ അനിഷേധ്യ നേതാവായി
അയ്യങ്കാളി തിരുവിതാംകൂറിലാകെ അംഗീകരിക്കപെടുന്നതിന് ഇടയാക്കിയത് .
പ്രജാസഭയിലെ ഇടപെടലുകള്‍
1911 ഡിസംബര്‍ 5-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റിലാണ് അയ്യങ്കാളിയെ
ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ്
പ്രസിദ്ധീകരിച്ചത്. 1912 മുതല്‍ 1933 വരെ തുടര്‍ച്ചയായി 22 വര്‍ഷം
അദ്ദേഹം പ്രജാസഭാ മെംബറായിരുന്നു. ശ്രീമൂലം പ്രജാസഭയുടെ
പ്രവര്‍ത്തനചരിത്രത്തില്‍ അധ:സ്ഥിത ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി
അയ്യങ്കാളി നടത്തിയ ഇടപെടലുകളോട് താരതമ്യം ചെയ്യാവുന്നതായി പില്‍ക്കാല
ചരിത്രത്തിലൊന്നും ഉണ്ടായിട്ടില്ല. പ്രജാസഭാമെമ്പറെന്ന നിലയില്‍
ഏറ്റവും പിന്നണിയില്‍ കിടക്കുന്ന അധ:സ്ഥിതരുടെ ആവശ്യങ്ങളും
അവകാശങ്ങളും സക്കാ‍രിന്റെ മുന്നിലെത്തിക്കുന്നതിലും അവ
നേടിയെടുക്കുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ്‍ വഹിച്ചത്. ഇന്ത്യയിലെ
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയിലായിരുന്ന കാലത്താണ്
ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികളെ പോലും മറികടന്നുകൊണ്ട്
ദളിതരുടെ ജീവിതപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഭരണശ്രദ്ധയില്‍
കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചത് ഇതിനിടയില്‍ അധ:സ്ഥിതരെ
സംഘടിപ്പിച്ചുകൊണ്ട് പ്രത്യക്ഷസമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
അനാരോഗ്യം മൂലം തനിക്ക് പ്രജാസഭ മെമ്പറെന്ന നിലയില്‍
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് ബോദ്ധ്യപെട്ട
സന്ദര്‍ഭത്തില്‍ ആണ് 1933 ഫെബ്രുവരിയില്‍ മരിക്കുന്നതിനും 8 വര്‍ഷം
മുന്‍പ് ആ സ്ഥാനം അദ്ദേഹം വെച്ചൊഴിഞ്ഞത്.
നീണ്ട 22 വര്‍ഷത്തിനുള്ളില്‍ ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം
നടത്തിയ പ്രസംഗങ്ങളെ സംബന്ധിച്ച് ഒരു വിഗഹ വീക്ഷണം ഈ സന്ദര്‍ഭത്തില്‍
ഏറെ പ്രസക്തമാണ് . 1912 ഫെബ്രുവരി 27 നു നടത്തിയ ആദ്യത്തെ
പ്രസംഗത്തില്‍ ദളിതര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമി നല്‍കണമെന്ന ആവശ്യമാണ്
അദ്ദേഹം മുന്നോട്ട് വെച്ചത്. അടിമത്വത്തില്‍നിന്നുള്ള അധ:സ്ഥിതരുടെ
മോചനത്തിന് ഉള്ള യഥാര്‍ത്ഥ പരിഹാരം ഭൂമിയിന്മേലുള്ള ഉടമാവകാശമാണെന്ന
അദ്ദേഹത്തിന്റെ ഉത്തമബോദ്ധ്യത്തില്‍ നിന്നാണ് പ്രജാസഭയിലെ കന്നി
പ്രസംഗത്തില്‍ ഇത് കേന്ദ്രവിഷയമായി അദ്ദേഹം ഉന്നയിച്ചത്. ഈ ആവശ്യം
കൂടുതല്‍ ശക്തിയായി 1920 ഫെബ്രുവരി 24 നും 1924 ഫെബ്രുവരി 25 നും
നടത്തിയ പ്രസംഗങ്ങളില്‍ അയ്യങ്കാളി ആവര്‍ത്തിക്കുന്നതായി കാണാം
അദ്ദേഹത്തിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് രേഖകള്‍ പ്രകാരം
ദളിതര്‍ക്ക് നാമമാത്രമായ തോതിലാണെങ്കിലും ഭൂമി പതിച്ചു
കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ 1919 മുതല്‍ തിരുവിതാം കൂറില്‍
ആരംഭിക്കുന്നത് . ഇങ്ങനെ ലഭിച്ച ഭൂമി പലയിടത്തും സവര്‍ണ്ണരും
കൃസ്ത്യന്‍ പ്രമാണിമാരും പിടിച്ചെടുത്തതായും അയ്യങ്കാളി അവിടങ്ങളില്‍
ഇടപെട്ടതായും രേഖകളുണ്ട്. ഉദാഹരണത്തിന്‍ 1921 -ല്‍ എരുമേലിക്കടുത്ത്
ദളിതര്‍ക്ക് അനുവദിച്ച സ്ഥലം സവര്‍ണ്ണക്രൈസ്തവര്‍ പിടിച്ചെടുത്തതിനെ
തുടര്‍ന്ന് അയ്യങ്കാളി നേരിട്ടെത്തി അത് തിരിച്ച്പിടിക്കുകയായിരുന്നു.
അതിന് വേണ്ടി നടത്തിയ സമരം എണ്ണൂറാം വയല്‍ ലഹള എന്ന പേരിലാണ്
അറിയപ്പെടുന്നത്.
പ്രജാസഭയില്‍ ഒരു വേള , അദ്ദേഹം ഏറ്റവുമധികം പ്രസംഗിച്ചിട്ടുള്ളത്
വിദ്യാഭ്യാസത്തിനും അവസരസമത്വത്തിനും വേണ്ടിയാണെന്നും പറയാം 1912
മാര്‍ച് 4-നു നടത്തിയ പ്രസംഗത്തിന്റെ മുഖ്യപ്രമേയം അധ:സ്ഥിതര്‍ക്ക്
സ്കൂള്‍ പ്രവേശനവും സര്‍ക്കാര്‍ തൊഴിലും ലഭിക്കണമെന്നതായിരുന്നു. 1916
ഫെബ്രുവരി 28, ഫെബ്രുവരി 29, 1917 ഫെബ്രുവരി, 1918 ഫെബ്രുവരി,1919
ഫെബുവരി , 1920ഫെബ്രുവരി, മാര്‍ച്, 1922 ഫെബ്രുവരി.തുടങ്ങിയ
കാലയളവുകളില്‍ നടത്തിയ പ്രസംഗങ്ങളെല്ലാം അധ:സ്ഥിതരുടെ വിദ്യാഭ്യാസ
അവകാശങ്ങളും സൌജന്യ നിയമസഹായവുമായി ബന്ധപെട്ടതായിരുന്നു. ' പുലയരുടെ
പ്രാഥമിക് വിദ്യഭ്യാസം നിര്‍ബന്ധിതമാക്കണ' മെന്ന 1920 മാര്‍ച്ച് 2-ന്റെ
അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. അധ:സ്ഥിതരുടെ കുട്ടികള്‍
രാവിലെ പട്ടിണിക്കാണ് സ്കൂളുകളില്‍ എത്തുന്നതെന്നും അവര്‍ സ്കൂളുകളില്‍
നിലനില്‍ക്കണമെങ്കില്‍ സൌജന്യ ഭക്ഷണത്തിനുള്ള ഏര്‍പ്പാടിന് സര്‍ക്കാര്‍
തയ്യാറാകണമെന്നുമാ‍യിരുന്നു 1922 ഫെബ്രുവരി 27 നും 1924 മാര്‍ച്ച് 10
നും ചെയ്ത് പ്രസംഗങ്ങളുടെ സാരംഇപ്രകാരം ഭൂമി, വിദ്യാഭ്യാസ അവകാശങ്ങള്‍,
അവസരസമത്വം തുടങ്ങിയവക്കു വേണ്ടി പ്രജാസഭയില്‍ ഭരണാധികാരികളുടെ ശ്രദ്ധ
ക്ഷണിക്കുന്നതോടൊപ്പം ഇപ്രകാരം അനുവദിച്ച അവാകാശങ്ങള്‍ ഉറപ്പിക്കാനും
കൂടുതല്‍ അവകാശങ്ങള്‍ നേടിയെടുക്കാനും തെരുവില്‍ പോരാട്ടങ്ങള്‍‍ക്ക്
നേതൃത്വം കൊടുക്കുകയുമായിരുന്നു അയ്യങ്കാളി . പ്രജാസഭയിലെ ഇടപെടലുകളെ
ജനകീയ പോരാട്ടങ്ങളുമായി എങ്ങനെ കണ്ണിചേര്‍ക്കാമെന്ന് കേരളത്തിന്
വഴികാട്ടിയ മഹാനായ സമരനായകനാണദ്ദേഹം . പ്രജാസഭയിലെ മെംബര്‍ ആയിരിക്കെ
തന്നെ ആണ് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിത സ്ത്രീകള്‍ കല്ലുമാല
പൊട്ടിച്ചെറിയാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക്
മുന്നിട്ടിറങ്ങിയത്. അന്നത്തെ ചരിത്രസാഹചര്യത്തില്‍ ഇക്കാര്യങ്ങളിലെല്ലാം
സവര്‍ണ്ണമേധാവികളുമായി ഇഞ്ചോടിഞ്ച് ഏറ്റുമുട്ടികൊണ്ടല്ലാതെ ഈ
അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനാകുമായിരുന്നില്ല.വളരെ ചുരുക്കി പറഞ്ഞാല്‍
, പ്രജാസഭാ പ്രവര്‍ത്തനങ്ങളും അതുവഴി അധികാര കേന്ദ്രങ്ങളുമായുള്ള
ഔദ്യഓഗിക ബന്ധവുമെല്ലാം അധ:സ്ഥിത ജനതയുടെ വിമോചനത്തിനും , അനിവാര്യമായ
സംഘാടനത്തിനും , ശക്തിപ്രകടത്തിനും ബഹുജനപോരാട്ടത്തിനും സൌകര്യപ്രദമായ
രീതിയില്‍ ഉപയോഗിച്ച് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനേതാവും
സമരനായകനുമാണ് മഹാനായ അയ്യങ്കാളി .

04 January, 2012

സമൂഹത്തെ പിന്നോട്ടുവലിക്കുന്നവരെ അസ്വസ്ഥരാക്കുന്ന അയ്യൻ‌കാളി

ബി.ആർ.പി. ഭാസ്കർ

വി.പി. സിങ്ങ് പ്രധാന മന്ത്രിയായിരുന്നപ്പോൾ ബി.ആർ. അംബേദ്കറുടെ ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. അന്തരിച്ച് 36 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഭാരത് രത്നം ബഹുമതി നൽകപ്പെട്ടു. ഒരു കൊല്ലം നീണ്ട ആഘോഷ പരിപാടികൾ അവസാനിക്കുന്നതിനു മുമ്പ് ഭരണമാറ്റമുണ്ടായി. തുടർന്ന് അധികാരമേറ്റ കോൺഗ്രസ് സർക്കർ 1991ൽ നിയമനിർമ്മാണ സഭകൾക്കു മുന്നിൽ ഭരണഘടനാ ശില്പിയായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിക്കുകയും അതിനായി പണം വകയിരുത്തുകയും ചെയ്തു. അങ്ങനെ കേരള നിയമസഭയ്ക്ക് മുന്നിൽ സ്ഥാപിക്കാൻ അംബേദ്കറുടെ പ്രതിമ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ എം.ആർ.ഡി. ദത്തനെ ചുമതലപ്പെടുത്തി. ശില്പി പ്രതിമ തയ്യാറാക്കിയപ്പോൾ അതേറ്റെടുക്കാൻ ആരും ചെന്നില്ല. പത്ത് കൊല്ലം പ്രതിമ കെട്ടിപ്പൊതിഞ്ഞ നിലയിൽ കിടന്നു.

ആ കാലയളവിൽ ഭരണകൂടത്തെ നയിച്ച കോൺഗ്രസൊ സി.പി.എമ്മൊ അംബേദ്കറെ പുതുതായി നിർമ്മിച്ച നിയമഭാ സമുച്ചയത്തിന്റെ തിരുമുറ്റത്ത് നിൽക്കാൻ യോഗ്യതയുള്ളയാളായി കണ്ടില്ല. നായനാർ സർക്കാരിന്റെ കണ്ണിൽ അതിന് യോഗ്യതയുള്ള ഏക വ്യക്തി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. അംബേദ്കർക്ക് ബേക്കറി ജങ്ഷനിൽ സ്ഥലം കൊടുത്തു കൊണ്ട് ഇ.എം.എസിനെ അവിടെ കുടിയിരുത്താൻ അത് നീക്കം തുടങ്ങി. ദലിത് സംഘടനകൾ അതിനെതിരെ രംഗത്തു വന്നു. ഒരു ദിവസം ചിലർ നിയമസഭയ്കുള്ളിൽ കടന്ന് പ്രകടനം നടത്തി. സ്പീക്കറായിരുന്ന എം. വിജയകുമാറിന്റെ വീട്ടിനു മുന്നിലും പ്രകടനമുണ്ടായി. ദലിത് സംഘടനകളുടെ പ്രക്ഷോഭവും എതിർമുന്നണിയുടെ സഹായകകരമല്ലാത്ത നിലപാടും മൂലം എൽ.ഡി.എഫ്. സർക്കാർ ഇ.എം,എസ്. പ്രതിമയ്ക്ക് നിയമസഭാ മന്ദിരത്തിനടുത്ത് മറ്റൊരു സ്ഥലം കണ്ടെത്തി. അംബേദ്കർ പ്രതിമ ഗോഡൌണിൽ തന്നെ കിടന്നു.

പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ അംബേദ്കർ പ്രതിമയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ മൂന്ന് കൊല്ലം തള്ളി നീക്കി. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ദലിത് ആദിവാസി നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ ഗാന്ധി, നെഹ്രു എന്നിവരുടെ പ്രതിമകൾക്കൊപ്പം അംബേദ്കറുടേതും ഒരു കൊല്ലത്തിനകം നിയമസഭാ പരിസരത്ത് സ്ഥാപിക്കുമെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ പ്രസ്താവിച്ചു. പ്രതിമാ പ്രശ്നത്തിൽ ദലിത് നേതാക്കളുടെ നിലപാടിന് അനുകൂലമായ അഭിപ്രായം പൊതുമണ്ഡലത്തിൽ അതിനകം രൂപപ്പെട്ടിരുന്നു. നിയമസഭാ പരിസരത്ത് അംബേദ്കർ പ്രതിമ എന്ന ആശയം ഓടുവിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായി.

അംബേദ്കർ പ്രതിമയുടെ ചരിത്രം ഇപ്പോൾ ഓർക്കാനുള്ള കാരണം തലസ്ഥാന വീഥിയിൽ മൂന്ന് പതിറ്റാണ്ടായി നിൽക്കുന്ന അയ്യൻ‌കാളി പ്രതിമക്ക് അയിത്തം കല്പിക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. "ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു" എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോപാലകൃഷ്ണ ഗോഖലെ പറയുകയുണ്ടായി. രണ്ടര നൂറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിനിടയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ നേടിയ മേൽകൈയാണ് ഭാരതീയ നവോത്ഥാനത്തിന് തുടക്കം കുറിക്കാൻ ബംഗാളിനെ സഹായിച്ചത്. ഗോഖലെ ആ പ്രസ്താവം നടത്തുന്ന കാലത്ത്, ക്രൈസ്തവ മിഷണറിമാരുടെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനവും പാശ്ചാത്യസ്വാധീനം കൂടാതെ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയവർ നയിച്ച പ്രസ്ഥാനങ്ങളും കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ, വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ മേൽകൈ ലഭിച്ചിട്ടും മൂന്ന് പതിറ്റാണ്ടു കാലം ഇടതു ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ബംഗാളിന്റെ സ്ഥാനം ഇന്ന് കേരളത്തിനു വളരെ പിന്നിലാണ്. ആ സംസ്ഥാനത്തെ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ഇവിടത്തേക്കാൾ പരിതാപകരവുമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് ബംഗാളിലേതിനേക്കാൾ ആഴവും പരപ്പും ഉണ്ടായിരുന്നെന്ന് ഇത് തെളിയിക്കുന്നു.

ബംഗാൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളെയും പിന്തള്ളിക്കൊണ്ടുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ അത്ഭുതാവഹമായ പങ്ക് വഹിച്ച നേതാവാണ് അയ്യൻ‌കാളി. അടിച്ചമർത്തപ്പെട്ട ദലിതരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിപ്ളവകരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം അവർക്ക് സ്കൂൾ പ്രവേശനം നൽകണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ഭരണകൂടത്തെ സമീപിച്ചു. ജാതി-ജന്മി മേധാവിത്വത്തിന്റെ എതിർപ്പ് മറികടന്ന് അനുകൂല തീരുമാനമെടുക്കാനുള്ള കഴിവ് അതിനില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതുവരെ പാടത്ത് പണിയെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ ദലിതരോട് ആവശ്യപ്പെട്ടു. അങ്ങനെ 1907-08 കാലത്ത് കൃഷി മുടങ്ങി. മാർക്സിനെയൊ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയൊ കുറിച്ച് അറിവ് കൂടാതെയാണ് അയ്യൻ‌കാളി കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത്. പൊതുവീഥികളിലൂടെ അന്തസ്സോടെ യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കാനായി അദ്ദേഹം വില്ലുവണ്ടിയിൽ സവാരി നടത്തി. ജാതിക്കോമരങ്ങൾ അക്രമത്തിലൂടെ ദലിത് മുന്നേറ്റം തടയാൻ ശ്രമിച്ചപ്പോൾ കായികബലത്തെ കായികബലം കൊണ്ട് നേരിടാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്റെ കാലിക പ്രസക്തി തിരിച്ചറിഞ്ഞ ഭരണകൂടം അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേലേക്ക് നോമിനേറ്റ് ചെയ്തു.

പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് വളരെക്കാലം അയ്യൻ‌കാളിയുടെ സംഭാവന ശരിയായ വിധത്തിൽ വിലയിരുത്താനായില്ല. ഈ അവസ്ഥയിൽ മാറ്റമുണ്ടായത് 1970കളിലാണ്. തുടർന്ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ഇടതുപക്ഷ ഐക്യം സാധ്യമാക്കാനായി സി.പി..ഐ. കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു പോയശേഷം മുഖ്യമന്ത്രിയായ എ.കെ. ആന്റണി അതിനാവശ്യമായ തുക അനുവദിച്ചു. 1980 നവംബർ 10ന്, ആദ്യ നായനാർ സർക്കാരിന്റെ കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെള്ളയമ്പലം ജങ്ഷനിൽ അയ്യൻ‌കാളിപ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ആ സ്ഥലത്തിന് അയ്യൻ‌കാളി സ്ക്വയർ എന്ന പേരു നൽകി. സ്ക്വയറും പ്രതിമയും നഗരസഭ സംരക്ഷിക്കുമെന്ന് സി.പി.എം മേയർ എം.പി. പത്മനാഭൻ പ്രഖ്യാപിച്ചു.

സംസ്ഥാനം അയ്യൻ‌കാളിയെ ഈവിധത്തിൽ ആദരിക്കുമ്പോൾ എല്ലാ പ്രമുഖ കക്ഷികളും ആ പ്രക്രിയയിൽ പങ്കാളികളായിരുന്നുവെന്നത് ശ്രദ്ധിക്കുക. ദലിത് ആദിവാസി പ്രശ്നങ്ങളിൽ ഇന്നും അവർ പലപ്പോഴും ഒന്നിക്കാറുണ്ട്. പക്ഷെ അത് പലപ്പോഴും ആ ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനല്ല, ഹനിക്കാനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലുണ്ടായ ഈ മാറ്റത്തിനു പിന്നിലുള്ളത് പ്രബല ജാതിമത വിഭാഗങ്ങളിലെ പ്രതിലോമശക്തികളെ പ്രീണിപ്പിച്ച് അധികാരം നേടാനും നിലനിർത്താനുമുള്ള വ്യഗ്രതയാണ്. ഈ പശ്ചാത്തലത്തിൽ അയ്യൻ‌കാളി സ്ക്വയർ ഇല്ലാതാക്കാനും അയ്യൻ‌കാളി പ്രതിമ മാറ്റി സ്ഥാപിക്കാനും സർക്കാർ തയ്യാറാക്കിയിട്ടുള്ള പദ്ധതി നിഷ്കളങ്കമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ വളർച്ചയും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുക്കുമ്പോൾ റോഡ് വികസനം അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്ന കാര്യത്തിൽ രണ്ട് അഭിപ്രായത്തിന് വകയില്ല. അതേസമയം ആ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കാൻ പ്രതിമയും സ്ക്വയറും പോകണമെന്ന അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. മ്യൂസീയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്ക്വയർ (യഥാർത്ഥത്തിൽ അത് സ്ക്വയറല്ല, സർക്കിൾ ആണ്) ചുറ്റാതെ ശാസ്തമംഗലം ഭാഗത്തേക്ക് പോകാനുതകുന്ന വിധത്തിലാണ് പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ഹൈവേകളിൽ നിന്ന് വ്യത്യസ്തമായി നഗരപാതകൾ സന്ധിക്കുന്നിടത്ത് സർക്കിളൊ, റൌണ്ട്‌എബൌട്ടൊ സ്ക്വയറൊ ഉണ്ടാകുന്നതിനെ തടസമായി കാണേണ്ടതില്ല. കാരണം അവിടെ വാഹനങ്ങൾക്ക് കുറഞ്ഞ വേഗതയെ അനുവദിക്കപ്പെട്ടിട്ടുള്ളു.. ലോകത്തെ പല വൻ‌നഗരങ്ങളിലും സാംസ്കാരികമൊ ചരിത്രപരമൊ ആയ പ്രാധാന്യമുള്ള കെട്ടിടങ്ങളെ നിലനിർത്തിക്കൊണ്ടാണ് ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. വലുതും ചെറുതുമായ ഒരു ഡസൻ പാതകളിലൂടെ വരുന്ന വാഹനങ്ങൾ പാരീസ് നഗരത്തിലെ വിജയകമാനം (Arc de Triomphe) ചുറ്റി പോകുന്നു. അത് നിൽക്കുന്ന സ്ഥലം യുദ്ധകാല നേതാവും മുൻപ്രസിഡന്റുമായ ചാൾ‌സ് ഡി ഗാളിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകളുടെ സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് സിഗ്നൽ ലൈറ്റുകളില്ലാത്ത റൌണ്ട്എബൌട്ടുകൾ (roundabouts) ആണെന്നാണ് അമേരിക്കയിലെ ഗതാഗത വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളും അപകടമരണങ്ങളും പരിക്കുകളും കുറയ്ക്കാനും ഗതാഗതശേഷി വർദ്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ഉതകുന്ന റൌണ്ട്‌എബൌട്ട് അവർ രൂപകല്പന ചെയ്തിട്ടുണ്ട്. നിരവധി സ്മാരകങ്ങളും
നാഷനൽ ഗാലറി പോലുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ട്രഫാൾഗർ സ്ക്വയറിനു മുന്നൂറോളം കൊല്ലത്തെ പഴക്കമുണ്ട്. അതിനു ചുറ്റുമുള്ള പാതകളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ സമീപകാലത്ത് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു പാതയിൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കി കാൽനടക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. അധികൃതർ ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഗതാഗത ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി അതിന്റെ വെളിച്ചത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഉദാഹരണങ്ങളാണിവ.

അയ്യൻ‌കാളിയെ നിഷ്കാസനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെ വേണ്ടത്ര പഠനം കൂടാതെ വെള്ളയമ്പലം റോഡ് വികസന പദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്ന സംശയം ദലിത് സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ചെറുക്കുവാനായി അവർ അയ്യൻ‌കാളി സ്ക്വയർ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുമുണ്ട്. മുപ്പതു കൊല്ലം മുമ്പ് നഗരപിതാവ് നൽകിയ വാഗ്ദാനം പാലിക്കാൻ സമീപകാല മാതാപിതാക്കൾ കൂട്ടാക്കിയിട്ടില്ലെന്ന് അവിടേയ്ക്ക് കണ്ണോടിച്ചാൽ മനസിലാകും. സംരക്ഷണ സമിതി ഈയിടെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിച്ച നേതാക്കളെല്ലാം തന്നെ ഈ അവഗണനയെ അയിത്തമനോഭാവത്തിന്റെ തുടർച്ചയായാണ് കണ്ടത്. കവടിയാറിൽ നിന്ന് വെള്ളയമ്പലം വഴി ദിവസേന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്ന മുൻ‌രാജകുടുംബാംഗങ്ങൾ ഇപ്പോൾ അയ്യൻ‌കാളി സ്ക്വയർ ഒഴിവാക്കി നന്തൻ‌കോട് വഴിയാണ് പോകുന്നതെന്ന് ഒരു പ്രാസംഗികൻ പറഞ്ഞു. ഇത് ശരിയാണെങ്കിൽ അവർ അയ്യൻ‌കാളിയെ മാത്രമല്ല അദ്ദേഹത്തെ പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ശ്രീമൂലം തിരുനാൾ, ദേവദാസി സമ്പ്രദായവും മൃഗക്കുരുതിയും അവസാനിപ്പിക്കുകയും സാമൂഹിക പരിഷ്കർത്താക്കളുടെ പല ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്ത റീജന്റ് സേതുലക്ഷിബായി, ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കാൾക്കും തുറന്നു കൊടുത്ത ശ്രീചിത്തിര തിരുനാൾ എന്നീ പൂർവികരെയും നിന്ദിക്കുകയാണെന്ന് പറയേണ്ടിവരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ താൻ തിരുവിതാംകൂർ മഹാരാജാവാണെന്നും ക്ഷേത്രപ്രവേശന വിളംബരം ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അത് പാലിക്കാനുള്ള ബാധ്യത തനിക്കില്ലെന്നുമൊക്കെയുള്ള, ചരിത്രത്തിനും ഭരണഘടനയ്ക്കും നിരക്കാത്ത, അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കാര്യങ്ങളിലുള്ള കേരള സർക്കാരിന്റെ സമീപനം അതിന്റെമേൽ ജാതിക്കോമരങ്ങളുടെ സ്വാധീനം എത്ര വലുതാണെന്ന് കാണിക്കുന്നു.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയവരോടൊപ്പം ധീരമായ നേതൃത്വം നൽകി കേരളത്തെ മുന്നോട്ടു കൊണ്ടുപോയ നവോത്ഥാന നായകനായ അയ്യൻ‌കാളി ഒരു നൂറ്റാണ്ടിനുശേഷം ചിലരെ അസ്വസ്ഥരാക്കുന്നതിന്റെ കാരണം നവോത്ഥാനമൂല്യങ്ങളുടെ നിരാസമാണ്. ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. ദീർഘകാലം ആധിപത്യം നിലനിർത്തിയ വിഭാഗങ്ങൾക്ക് സംഖ്യാബലവും സംഘടനാശേഷിയും ഉപയോഗിച്ച് സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ വരാൻ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാനാകുന്നു. ആ സ്വാധീനത്തെ മറികടക്കാനുള്ള ശേഷി ദലിതർക്കില്ല.


ദലിത് സംഘടനകളുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ ദിനപത്രങ്ങളും ചാനലുകളും സാധാരണഗതിയിൽ പ്രതിനിധികളെ നിയോഗിക്കാറില്ല. ഇതിൽ അസ്പൃശ്യതാ മനോഭാവത്തിന്റെ പ്രതിഫലനമില്ലേ?. സംഘാടകർ എഴുതി നൽകുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനുള്ള സന്മനസ് ചിലപ്പോൾ പത്രങ്ങൾ കാട്ടാറുണ്ടെന്ന് മാത്രം.


അയ്യൻ‌കാളി പ്രതിമാ പ്രശ്നം രാഷ്ട്രീയസാമൂഹ്യ നിലപാടുകളുടെ ഉരകല്ലാണ്. ആ പ്രതിമയോളം പ്രതീകാത്മക പ്രാധാന്യം അവകാശപ്പെടാവുന്ന വളരെയൊന്നും തലസ്ഥാന നഗരിയിലില്ല. അത് നിലനിൽക്കണമെന്നത് തങ്ങളുടെ ആവശ്യമാണെന്ന് നവോത്ഥാനമൂല്യങ്ങൾ നിലനിർത്തണമെന്നാഗ്രഹിക്കുന്ന എല്ലാവരും തിരിച്ചറിയണം. റോഡ് വികസനത്തിന് അത് മാറ്റിസ്ഥാപിച്ചേ മതിയാകൂവെങ്കിൽ അക്കാര്യത്തെക്കുറിച്ച് ബഹുജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. (Kalakaumudi, November 6, 2011)

13 December, 2011

നിങ്ങളുടെ വാര്‍ത്തകള്‍ക്കും സ്വാഗതം...

മഹാത്മാ അയ്യന്‍‌കാളി പ്രജാസഭ പ്രവേശന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 
സെമിനാറിലും സാംസ്കാരിക സംഗമത്തിലും പങ്കെടുത്തവര്‍ക്ക് അവരെടുത്ത 
ചിത്രങ്ങളും വീഡിയോയും ഓഡിയോയും വാര്‍ത്തകളും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ അവസരം.
അയക്കേണ്ട വിലാസം : mail@kpym.org അല്ലെങ്കില്‍ kpymblog@gmail.com