29 May, 2015

ദളിത് ബന്ധു എൻ.കെ ജോസിനെ കെ.പി.എം.എസ് ആദരിക്കുന്നു

     നൂറ്റി നാല്പതിൽ പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദളിത്, കേരള ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരള ഹിസ്റ്ററി കോൺഗ്രസ്സിന്റെ പ്രസിഡന്റുമാണ് എൻ.കെ.ജോസ് (ജനനം ഫെബ്രുവരി 2 1929). ദളിത് പഠനങ്ങൾക്കും, ദളിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990ൽ ദളിത് സംഘടനകൾ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നൽകി. പിൽക്കാലത്ത് അത് തന്റെ തൂലിക നാമമാക്കുകയായിരുന്നു എൻ.കെ ജോസ്.
    
     വൈക്കം താലൂക്കിലെ വെച്ചൂരിൽ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്കാകുടുംബത്തിൽ1929ൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ചേർത്തല , ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തിൽ നടന്ന പുന്നപ്ര വയലാർ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട്സ്, സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം.

     പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പർക്കം തന്നിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് കരുതുന്നു. 23-ആം വയസ്സിൽ മുതലാളിത്തം ഭാരതത്തിൽ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാർദ്ധയിലെ ഗാന്ധി ആശ്രമത്തിൽ ഗാന്ധിയൻ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏർപ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമർശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാർ. കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും അദ്ദേഹം മാറി. പി.എസ്.പി.യുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഭരണ മുന്നണിയായിലായിരുന്നു ആ പാർട്ടി. മാർത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി..
     രാഷ്ട്രീയം ഉപേക്ഷിച്ച് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ച ജോസ്, 1955-ൽ തങ്കമ്മയെ വിവാഹം കഴിച്ചു. മകളും കുടുംബവും വിദേശത്ത് വസിക്കുന്നു. 1960കളിൽ കേരള കത്തോലിക്ക കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983-ൽ കത്തോലിക്കാ പ്രവർത്തനങ്ങളിൽ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവൻ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി. പരമ്പരാഗത ചരിത്രവും, തലമുറകളായി പുലർത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികൾ എല്ലാം തന്നെ. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ ചിലത് ഇവയാണ്:-
കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹണ്യത്തിനുള്ളു എന്ന കണ്ടെത്തലും പഴയ കൊച്ചിരാജ്യത്തെ പുരാവസ്തു ഗവേഷണവുമെല്ലാം ജോസിന്റ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ബ്രാഹമണരിൽ നിന്നല്ല മറിച്ച് പുരാതന കേരളത്തിലെ ജൂതന്മാരിൽ നിന്നാണ് നസ്രാണികളുടെ ഉൽഭവം എന്ന പുത്തൻ ആശയത്തിനു രൂപംകൊടുക്കേണ്ടി വന്നു സഭാ നേതാക്കന്മാർക്ക്. ഈ വാദവും ജോസ് തന്റെ ലേഖനങ്ങളിൽ ഖണ്ഡിച്ചിട്ടുണ്ട്.
കേരളത്തിലെ ആദിമ ക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിക്കുന്നു. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം എന്നും അപ്പോൾ മാത്രമാണ് ജാതി വിഷയം ഉൽഭവിച്ചതെന്നും ജോസ് ആദികാലം മുതൽക്കേ കരുതിവരുന്നു.പിൽക്കാലത്ത് ജാതിവ്യവസ്ഥിതിയിൽ നിന്നും മോചനം ലഭിക്കാൻ ദളിത്/ അവശ വിഭാഗങ്ങൾ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കകയുണ്ടായി എന്നും ജോസ് സ്ഥിരീകരിക്കാറുണ്ട്. ചരിത്രം എല്ലാക്കാലത്തും അധികാര വർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു എന്നത് വ്യക്തമാണല്ലോ. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ/ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ /യൂറൊപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ എക്കാലത്തേയും വിലാപം. ഇവിടുത്തെ ബൗദ്ധ/ ജൈന/ ദളിത് പാരമ്പര്യവും സംസ്ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവർത്തിച്ച് ചൂണ്ടിക്കാണിക്കുകയാണ് നാലു ദശാബദങ്ങളായി ജോസ് ചെയ്യുന്നത്.ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് സിതാന്തിക്കുന്നു.
പുലയലഹള,
ചാന്നാർ ലഹള,
മാപ്പിള ലഹള,
വയലാർ ലഹള,
വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകൾ.
   
ദളിത് സിരീസിലെ ചില പുസ്തകങ്ങൾ
★ചാന്നാർ ലഹള
★പുലയലഹള
★ക്ഷേത്ര പ്രവേശന വിളംബരം
★വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
★ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
★വേലുത്തമ്പി ദളവ
★ദിവാൻ മൺറൊ
★അംബേദക്കർ
★മഹാനായ അയ്യങ്കാളി
★വൈകുണഠ സ്വാമികൾ
★ജ്യോതി റാഒ ഫൂലെ
★കേരള പരശുരാമൻ പുലയ ശത്രു
★ക്രൈസ്തവ ദളിതർ
★അംബേദ്ക്കറും മനുസ്മൃതിയും
★ഗാന്ധി ഗാന്ധിസം ദളിതർ
★ഗാന്ധിവധം ഒരു പുനർവായന
★വാല്മീകി ഒരു ബൗദ്ധനോ?
★കറുത്ത അമേരിക്ക
★കറുത്ത കേരളം
  
    നസ്രാണി സിരീസ്- ചില കൃതികൾ
★ആദിമ കേരള ക്രൈസ്തവരുടെ       
    ആരാധന ഭാഷ
★അർന്നോസ് പാതിരി      
    ക്നായിത്തൊമ്മൻ ഒരു സത്യമോ ?
★കേരളത്തിലെ കത്തോലിക്ക   
    അൽമായർ
★ഭാരതത്തിലെ ക്രിസ്തു മതം
★കേരളത്തിലെ സുറിയാനി സഭയുടെ 
    ഉൽഭവം
★മാർ തോമാ റോക്കാസ്
★ജാതിക്കു കർത്തവ്യൻ ഗീവർഗ്ഗീസ്
★സീറോ മലബാർകുർബാനയുടെ ചരിത്രം
★കേരളത്തിലെ സുറീയാനി സഭയുടെ ഉൽഭവം
★കൽദായ പൈതൃകം
★കുടവച്ചൂർ പള്ളി
★ക്നാനായ?
★നസ്രാണി
★ആദിമ കേരള സഭ
★നിലയ്ക്കൽ

(courtesy:wikipedia)
    

കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദലിത്ചരിത്രകാരനും എഴുത്തുകാരനുമായ എൻ.കെ.ജോസിനെ ആദരിക്കുന്നു.
2015 മെയ് 30 ന് രാവിലെ 10 ന് വൈക്കം അംബികാ മാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ എൻ.കെ.ജോസിനെ പൊന്നാട അണിയിക്കും.

വിദ്യാഭ്യാസ പുരോഗതിയിലൂടെയേ യഥാര്‍ഥ സാമൂഹിക പുരോഗതി നേടാന്‍ കഴിയൂ- കെ.പി.വൈ.എം.

ചേര്‍ത്തല:സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംനില്‍ക്കുന്ന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെയേ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സാബു കരിശ്ശേരി പറഞ്ഞു. കെ.പി.വൈ.എം. ചേര്‍ത്തല യൂണിയന്‍ നടത്തിയ വിദ്യാഭ്യാസ തരംഗം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി സി.സി. ബാബുവും പഠനോപകരണ വിതരണം അസിസ്റ്റന്റ് സെക്രട്ടറി രമേശ് മണിയും വിതരണം ചെയ്തു. കെ.സി. ശശി, വിനോദ് പൂക്കൈത, സതീഷ് സരസന്‍, എന്‍.പി. അജേഷ്, ൈഷലേഷ്, സിന്ധു ഉദയന്‍, കമലാരാജു തുടങ്ങിയവര്‍ പങ്കെടുത്തു.

28 May, 2015

ഹൈക്കോടതി നിർദേശം നടപ്പാക്കണം:കെ.പി.എം.എസ്

കൊല്ലം:സ്വകാര്യ-എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളിൽ എസ്.സി,എസ്.ടി സംവരണം പാലിക്കണമെന്ന ഹൈക്കോടതി നിർദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും സംവരണ വിഭാഗത്തിനുണ്ടായ നഷ്ടം നികത്താൻ നിയമനങ്ങളിൽ സ്പെഷ്യൽ റിക്രൂട്ട്മെൻറ്റ് വേണമെന്നും കെ.പി.എം.എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു...

27 May, 2015

'ദേവസ്വം നിയമനം: സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിക്കാന്‍-ബൈജു കലാശാല

ചാരുംമൂട്:ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം മെറിറ്റിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിക്കാനാണെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ആരോപിച്ചു. കെ.പി.എം.എസ്., ചാരുംമൂട് യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് വി.ടി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി എല്‍. രമേശന്‍, വര്‍ക്കിങ് പ്രസിഡന്റ് പി. ജനാര്‍ദ്ദനന്‍, ജില്ലാ സെക്രട്ടറി സി.സി. ബാബു, കെ. ശശിധരന്‍, സുരേഷ് വെട്ടിക്കോട്, കെ.കെ. സിബിക്കുട്ടന്‍, ആര്‍. രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

23 May, 2015

നവോത്ഥാനത്തിൻറ്റെ ശക്തികുറയുന്നതാണ് സാമൂഹികജീർണതയ്ക്ക് കാരണം-പുന്നല ശ്രീകുമാർ

കരുനാഗപ്പള്ളി: നവോത്ഥാനത്തിൻറ്റെ ശക്തികുറയുന്നതാണ് സാമൂഹികജീർണതയ്ക്ക് കാരണമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു.കെ.പി.എം.എസ് കൊല്ലക 940-)o നമ്പർ ശ്രീദേവി വിലാസം ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയുടെയും അയ്യങ്കാളിയുടെയും പാദസ്പർശം ഏറ്റ പന്മനയുടെ മണ്ണിൽ നവോത്ഥാന ശക്തികൾ ഈ ജീർണതക്കെതിരെ കൈകോർക്കണമെന്നും സഭയുടെ സംഘബലം സമൂഹനന്മയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു...

19 May, 2015

സമൂഹത്തെ ലഹരി വിമുക്തമാക്കാന്‍ പ്രയത്‌നിച്ച മഹാനായിരുന്നു അയ്യങ്കാളി-എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

വടക്കുംതല:സമൂഹത്തെ ലഹരി വിമുക്തമാക്കാന്‍ പ്രയത്‌നിച്ച മഹാനായിരുന്നു അയ്യങ്കാളി എന്നും സാധുജന പരിപാലന സംഘത്തിന്റെ നിയമാവലിയില്‍ പട്ടിക വിഭാഗക്കാരെയും അവരുടെ സങ്കേതങ്ങളെയും ലഹരി വിമുക്തമാക്കാനായി മൂന്ന് കല്പനകള്‍ ഉള്‍പ്പെടുത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തത് ഇതിനുദാഹരണമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. കെ.പി.എം.എസ്. കുറ്റിവട്ടം 2432-ാം ശാഖയുടെ നേതൃത്വത്തില്‍ 1928-ല്‍ അയ്യങ്കാളി വടക്കുംതല സന്ദര്‍ശിച്ചതിന്റെ 86-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള സ്മൃതിസംഗമം പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിമുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നേറ്റിക്കായലില്‍ നടക്കുന്ന ഇത്തവണത്തെ അയ്യങ്കാളി ട്രോഫി വള്ളംകളിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും എം.പി. അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അയ്യങ്കാളി ട്രോഫി വള്ളംകളിയുടെ പ്രഥമ ജനറല്‍ ക്യാപ്റ്റന്‍ വാത്സല്യം മോഹനന്‍, കോ-ഓര്‍ഡിനേറ്റര്‍ കൊണ്ടോടിയില്‍ മണികണ്ഠന്‍, ഗായകരായ സോമരാജന്‍, ശശി, ശ്യാം ശരത്, സൗപര്‍ണിക ശശി എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.രമേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. ശശിധരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, യൂണിയന്‍ സെക്രട്ടറി സതീശന്‍ പാലയ്ക്കല്‍, രവീന്ദ്രന്‍ പിള്ള പുത്തന്‍തോപ്പില്‍, കുമ്പളത്ത് രാജേന്ദ്രന്‍, കുറ്റിവട്ടം അബ്ദുള്‍ ജലീല്‍, കുറ്റിവട്ടം മുസ്ലിം ജമാ അത്ത് ഇമാം മുഹമ്മദ് നിയാസ് മൗലവി, കെ.സി.അനില്‍കുമാര്‍, എസ്.സുഭാഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എ.വി.കുഞ്ഞുമോന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ സതി നന്ദിയും പറഞ്ഞു.

courtesy:Mathrubhumi daily.